“സിനിമയിൽ ഒരു ആക്ഷൻ ഹീറോയാവുക എന്നത് അത്ര എളുപ്പമല്ലെന്നും പല രംഗങ്ങളും വലിയ റിസ്ക് എടുത്താണ് ചിത്രീകരിക്കുന്നതെന്നും തമിഴ് താരം ശരത് കുമാർ പറയുന്നു. ഇന്നത്തെ കാലത്ത് സാങ്കേതിക വിദ്യ വികസിച്ചതോടെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായെന്നും താരം അഭിപ്രായപ്പെടുന്നു. മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ഗുരുതരമായ അപകടത്തെക്കുറിച്ച് അദ്ദേഹം ഓർത്തെടുത്തു.

‘ചന്ദ്രഗുഡു’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അറുപതടി ഉയരത്തിൽ നിന്നാണ് അദ്ദേഹം വീണത്. അന്ന് ഇന്നത്തെപ്പോലെ സുരക്ഷാ സജ്ജീകരണങ്ങൾ ഇല്ലാതിരുന്നത് അപകടത്തിന്റെ ആഘാതം കൂട്ടി. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തി പ്ലേറ്റിടേണ്ടി വന്നു. തനിക്ക് ഇതൊരു പുനർജന്മമാണെന്ന് അദ്ദേഹം പറയുന്നു. അപകടത്തിൽ വോക്കൽ കോർഡിനും പരിക്കേറ്റിരുന്നു. പിന്നീട് ഉയരങ്ങളെ ഭയപ്പെട്ടിരുന്നെങ്കിലും, കൂടുതൽ സാഹസികമായ ആക്ഷൻ രംഗങ്ങൾ ചെയ്താണ് താൻ ആ പേടിയെ മറികടന്നതെന്നും സുഹൃത്തുക്കളുടെ പിന്തുണ അതിനുണ്ടായിരുന്നുവെന്നും ശരത് കുമാർ കൂട്ടിച്ചേർത്തു.”
