ധാക്ക: ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ വിമർശിച്ച മുൻ ക്യാപ്റ്റൻ തമീം ഇക്ബാലിനെ ‘ഇന്ത്യൻ ഏജന്റ്’ എന്ന് വിളിച്ച് ആക്ഷേപിച്ച് ബിസിബി ഡയറക്ടർ ബോർഡ് അംഗം എം. നജ്‌മുൽ ഇസ്‌ലാം. നജ്‌മുൽ ഇസ്‌ലാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

വേദി മാറ്റം: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബി ആവശ്യപ്പെട്ടിരുന്നു. ഈ കടുംപിടുത്തം ടീമിന് ദോഷം ചെയ്യുമെന്ന് തമീം ഇക്ബാൽ ചൂണ്ടിക്കാട്ടി.
പരാമർശം: ഇതിൽ പ്രകോപിതനായാണ് തമീം ഒരു ‘ഇന്ത്യൻ ഏജന്റാണെന്ന്’ തെളിയിച്ചുവെന്ന് നജ്‌മുൽ ഇസ്‌ലാം പോസ്റ്റ് ചെയ്തത്. രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്ന ഇത്തരം വാക്കുകൾക്കെതിരെ തമീമിന്റെ ആരാധകർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ ക്രിക്കറ്റിനെയും ബാധിച്ചിരിക്കുകയാണ്. ബംഗ്ലദേശ് പേസർ മുസ്‌തഫിസുർ റഹ്‌മാനെ ഐപിഎല്ലിൽ (IPL) നിന്ന് ബിസിസിഐ ഒഴിവാക്കിയിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന കർശന നിലപാടിലേക്ക് ബിസിബി എത്തിയത്.
എന്നാൽ, ബോർഡിനുള്ളിലെ ഈ ഭിന്നത ലോകകപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികൾ.
