കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ പുതിയ മേയറായി നിലവിലെ ഡെപ്യൂട്ടി മേയർ പി. ഇന്ദിര ചുമതലയേൽക്കും. കണ്ണൂർ ഡി.സി.സിയുടേതാണ് തീരുമാനം. ഇത്തവണ മേയർ സ്ഥാനം വനിതാ സംവരണമായതിനെത്തുടർന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും അനുഭവപരിചയം കണക്കിലെടുത്ത് ഇന്ദിരയെ തിരഞ്ഞെടുക്കുകയായിരുന്നു.

പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് പി. ഇന്ദിര കൗൺസിലറായി വിജയിച്ചത്. കോൺഗ്രസ് വിമതയടക്കം നാല് സ്ഥാനാർത്ഥികൾ മത്സരിച്ച ശക്തമായ പോരാട്ടത്തിൽ 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര വിജയം കൈവരിച്ചത്. 2015-ൽ കണ്ണൂർ കോർപറേഷനായി രൂപീകൃതമായതുമുതൽ ഇന്ദിര കൗൺസിലറായി തുടരുന്നുണ്ട്. കഴിഞ്ഞ മൂന്ന് തവണയും മൂന്ന് വ്യത്യസ്ത ഡിവിഷനുകളിൽ നിന്നാണ് ഇവർ ജനവിധി തേടിയത്.
2020-ൽ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ ആദ്യ മൂന്ന് വർഷം കോൺഗ്രസിലെ ടി.ഒ. മോഹനനായിരുന്നു മേയർ. തുടർന്ന് മുന്നണി ധാരണപ്രകാരം മുസ്ലിം ലീഗിലെ മുസ്ലിഹ് മഠത്തിലിന് അധികാരം കൈമാറി. ഭരണസമിതിയുടെ ആദ്യ ഘട്ടത്തിൽ കെ. ഷബീലയും തുടർന്ന് പി. ഇന്ദിരയുമാണ് ഡെപ്യൂട്ടി മേയർ സ്ഥാനം വഹിച്ചത്.
