ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളോടെ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി കൊണ്ടുവരാനാണ് നീക്കം. ഇത് സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ തന്നെ എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത വകുപ്പുകൾക്ക് കൈമാറും.
നിലവിൽ സാധുവായ രജിസ്ട്രേഷൻ, പെർമിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. ഇതേ മാതൃകയിൽ, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളും ഇനി മുതൽ കണ്ടുകെട്ടാനാണ് നിയമഭേദഗതി ലക്ഷ്യമിടുന്നത്. തേർഡ് പാർട്ടി ഇൻഷുറൻസ് എങ്കിലും ഉറപ്പാക്കി അപകടങ്ങൾ മൂലമുള്ള നഷ്ടപരിഹാര തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ഇന്ത്യയിലെ വാഹനങ്ങളിൽ പകുതിയിലധികവും ഇൻഷുറൻസ് പരിരക്ഷയില്ലാതെയാണ് ഓടുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഈ നിയമനീക്കത്തിന് പിന്നിൽ.
രാജ്യത്തെ ആകെ വാഹനങ്ങളിൽ 56 ശതമാനത്തിനും ഇൻഷുറൻസ് ഇല്ലെന്ന് 2025-ൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഏകദേശം 16.5 കോടി വാഹനങ്ങളാണ് ഇത്തരത്തിൽ ഇൻഷുറൻസ് ഇല്ലാതെ നിരത്തുകളിലുള്ളത്. ഇതിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്.
നിലവിൽ ഇൻഷുറൻസ് ഇല്ലാതെ പിടിക്കപ്പെട്ടാൽ ഈടാക്കുന്ന ശിക്ഷകൾ താഴെ പറയുന്നവയാണ്:
ആദ്യത്തെ തവണ: 2,000 രൂപ പിഴ.
രണ്ടാം തവണ: 4,000 രൂപ പിഴ.
തടവ് ശിക്ഷ: മൂന്ന് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.എന്നിരുന്നാലും, പിഴ അടച്ച് വീണ്ടും ഇതേ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ‘വാഹനം പിടിച്ചെടുക്കൽ’ എന്ന കടുത്ത നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ് നീങ്ങുന്നത്.
