കാസര്‍ഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മയുടെ ആണ്‍സുഹൃത്ത് സന്ദേശ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൗക്കി സ്വദേശിയായ സന്ദേശിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ഫെബ്രുവരി 9-നാണ് ചിന്നുവിനെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. ചിന്നുവിന്റെ മരണത്തിന് പിന്നാലെ സന്ദേശ് മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് വിവരം. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.

ചിന്നുവിന്റെ മരണത്തിന് പിന്നാലെ സന്ദേശിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാൽ ചിന്നുവിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചിന്നുവിന്റെത് തൂങ്ങിമരണമാണെന്ന് വ്യക്തമായിരുന്നു. കഴുത്തിൽ ബെഡ്ഷീറ്റ് മുറുകിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. തുടർച്ചയായി ഫോൺ വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് സന്ദേശ് മുറിയിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയ നിലയിൽ കണ്ടതെന്ന് പൊലീസ് വ്യക്തമാക്കി.
