തിരുവനന്തപുരം: വെമ്പായം വേറ്റിനാട് സ്വദേശി എം. അജിത്കുമാറിന്റെ (53) ദുരൂഹ മരണത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിക്കുന്നു. ഒക്ടോബർ 19-ന് നടന്ന മരണം ആത്മഹത്യയാണെന്ന മകന്റെ പ്രാഥമിക മൊഴി തെറ്റാണെന്ന് തെളിയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. വട്ടപ്പാറ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കാട്ടി അജിത്തിന്റെ മാതാപിതാക്കൾ നൽകിയ പരാതി പരിഗണിച്ചാണ് മന്ത്രി ജി.ആർ. അനിലിന്റെ ശുപാർശപ്രകാരം മുഖ്യമന്ത്രി നടപടി സ്വീകരിച്ചത്.

ആദ്യഘട്ടത്തിൽ കുടുംബപ്രശ്നങ്ങൾ കാരണമുള്ള ആത്മഹത്യയെന്നായിരുന്നു മകൻ വിനായക് ശങ്കർ മൊഴി നൽകിയിരുന്നത്. എന്നാൽ 60 ദിവസത്തിന് ശേഷം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്ക്കേറ്റ മാരകമായ പരിക്കാണെന്ന് വ്യക്തമായി. ഇതോടെ സംഭവദിവസം താനും അച്ഛനും തമ്മിൽ ഏറ്റുമുട്ടിയെന്നും വടിയെടുത്ത് അച്ഛനെ അടിച്ചെന്നും വിനായക് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ബീനയുടെ മൊഴി: മോട്ടോർ സൈക്കിളിന്റെ താക്കോലിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അജിത് ടോർച്ച് കൊണ്ട് അടിക്കാൻ ശ്രമിച്ചപ്പോൾ മകൻ ചെമ്പരത്തിക്കമ്പ് കൊണ്ട് തിരിച്ചടിച്ചതാണെന്നാണ് ഭാര്യ ബീന മൊഴി നൽകിയിരിക്കുന്നത്. മരണത്തിൽ തനിക്ക് ആദ്യം സംശയമുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു.
മാതാപിതാക്കളുടെ പരാതി: അജിത്തിന്റെ അച്ഛൻ മാധവൻനായരും അമ്മ രാധാദേവിയും മകൻ കൊല്ലപ്പെട്ടതാണെന്ന ഉറച്ച നിലപാടിലാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബീനയെയും വിനായകിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഭാര്യ ബീനയ്ക്ക് സീറ്റ് നൽകിയാൽ താൻ എതിർക്കുമെന്നും പ്രചാരണത്തിന് ഇറങ്ങില്ലെന്നും അജിത് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ബീന കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു. ഈ രാഷ്ട്രീയ തർക്കങ്ങൾ മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയിൽ വരും.സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയും മന്ത്രി ജി.ആർ. അനിലും അജിത്തിന്റെ വീട് സന്ദർശിച്ച് മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
