BREAKING NEWS


ജെറുസലേമിലെ വെസ്റ്റേൺവാൾ സന്ദശിച്ച് പ്രാർത്ഥന നടത്തി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യയും

By sanjaynambiar

ജെറുസലേമിലെ വെസ്റ്റേൺവാൾ സന്ദശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറയും. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇരുവരും വെസ്റ്റേൺവാൾ സന്ദർശിച്ച് പ്രാർത്ഥന നടത്തിയത്. ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് നന്ദി പ്രാർത്ഥന അർപ്പിക്കാനായിരുന്നു ഇരുവരും ഞായറാഴ്ച വൈകുന്നേരം വെസ്റ്റേൺവാളിൽ എത്തിയത്.

‘അത്ഭുതങ്ങൾക്ക് സർവ്വശക്തന് നന്ദി’ എന്ന് നെതന്യാഹു പറഞ്ഞതായും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രതിരോധ സേനയുടെയും ക്ഷേമത്തിനായി പ്രത്യേക പ്രാർത്ഥന നടത്തിയതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റേൺ വാളിലെ പുരോഹിതന്റെയും വെസ്റ്റേൺ വാൾ ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഡയറക്ടർ മൊർദെഖായ് എലിയാവിന്റെയും സാന്നിധ്യത്തിലായിരുന്നു പ്രാർത്ഥന.

ഇറാനിലെ ഫൊര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവകേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്നായിരുന്നു സൈനിക നടപടിക്ക് അമേരിക്ക നല്‍കിയ പേര്. ബി 2 ബോംബര്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അമേരിക്ക നേരത്തെ തന്നെ അറിയിച്ചിരുന്നു. പതിനെട്ട് മണിക്കൂര്‍ പറന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. വിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയ സമയത്ത് അന്തര്‍ വാഹിനിയില്‍ നിന്ന് മിസൈലുകള്‍ പായിച്ച് ആക്രമണം നടത്തുകയായിരുന്നു. രണ്ട് ഡസനിലധികം മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബി 2 ഉപയോഗിച്ച് നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ബി 2വിന് പുറമേ ടോമഹോക്ക് ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചതായും അമേരിക്ക അവകാശപ്പെട്ടിരുന്നു.

യുഎസ് ആക്രമിച്ച ശേഷമുള്ള ഇറാനിലെ ഫൊർദോ ആണവകേന്ദ്രത്തിന്റേത് എന്ന തരത്തിലുള്ള സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചിത്രത്തിൽ ഉപരിതലത്തിലെ പാറകളിൽ വലിയ നിറവ്യത്യാസം കാണാം. ഭൂഗർഭ ആണവകേന്ദ്രമാണ് ഫൊർദോ. അതിനാൽ കേന്ദ്രത്തിലെ നാശനഷ്ടം എത്രയെന്നത് വ്യക്തമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *