കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 മണി മുതൽ നിലവിൽ വരും. ഭരണ,പ്രതിപക്ഷ സംഘടനകൾ പ്രതേകമായാണ് കേരളത്തിൽ പണിമുടക്കുന്നത്.

അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കും എന്നാണ് കെഎസ്ആർടിസി തൊഴിലാളികൾ അറിയിച്ചത്. പണിമുടക്ക് നോട്ടിസ് നേരത്തേ നല്‍കിയതാണെന്നും സിഐടിയു വ്യക്തമാക്കി. എന്നാൽ,പണിമുടക്കിൽ കെഎസ്ആർടിസി ഭാഗമാകില്ലെന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. എന്നാൽ,മന്ത്രിയുടെ പ്രസ്താവനയെ തള്ളി ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയതിനാൽ നാളെ കെഎസ്ആർടിസി ഓടില്ല. ആർ സി സി – മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. എല്ലാ മേഖലയിലെയും മോട്ടോർ തൊഴിലാളികൾ പങ്കെടുക്കുന്നതിനാൽ നാളെയും സ്വകാര്യ ബസുകൾ ഓടില്ല.
കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസ്, കളക്ടറേറ്റുകൾ ,ബാങ്കിങ് സേവനങ്ങൾ, എൽ ഐ സി ഓഫീസുകൾ ,മറ്റു ഇൻഷുറൻസ് ഓഫീസുകൾ കൂടാതെ കാർഷിക മേഖല സേവനങ്ങളും നാളെ തടസപ്പെടും. ഒരു വിഭാഗം തൊഴിലാളി സംഘടനകൾ നടത്തുന്ന പണിമുടക്കിൽ ഭാഗമാകില്ലെന്നു
സെക്രട്രിയേറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചു.
കൊറിയർ സര്‍വീസുകള്‍, ടെലികോം സേവനകള്‍ ലഭ്യമാക്കേണ്ട ഓഫിസുകള്‍ നാളെ പണിമുടക്കിൽ പങ്കെടുക്കും.സ്കൂളുകൾ ,കോളേജുകൾ ,പൊതുമേഖലാ സ്ഥാപനങ്ങൾ ,മാളുകൾ, കടകമ്പോളങ്ങൾ എല്ലാം നാളെ അടഞ്ഞു കിടക്കും.
എന്നാൽ, അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ട് ഉണ്ട്. പാൽ,പത്രം , മെഡിക്കൽ സ്റ്റോർ, ആശുപത്രി, അഗ്നിശമന സേവനങ്ങൾ തുടങ്ങിയവയെ പണിമുടക്ക് ബാധിക്കില്ല. വിമാനത്താവളങ്ങൾ,റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങൾ,ടൂറിസം മേഖല,മുൻകൂട്ടി ഉറപ്പിച്ച കല്യാണങ്ങൾ എല്ലാം പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ട് ഉണ്ട്.
Tag: All India Strike; Things to know
