തിരുവനന്തപുരം: ജീവനക്കാർക്ക് വാട്‌സ്ആപ് സന്ദേശം അയയ്ക്കുന്നതിനായി ഹൈക്കോടതിയുടെ അനുമതി തേടി സംസ്ഥാന സർക്കാർ. CMDRFലേക്ക് സംഭാവന നൽകിയവർക്ക് നന്ദി അറിയിക്കുന്നതിനായാണ് സന്ദേശം അയയ്ക്കാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകളുടെ നിർമാണം പൂർത്തിയായ സാഹചര്യത്തിലാണ് സന്ദേശം അയയ്ക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. അനുമതി നൽകുന്നതിനെക്കുറിച്ച് പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് കോടതി സർക്കാരിനെ അറിയിച്ചു.

ഇതിനിടെ, ഡിഎ അനുവദിച്ചതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് സർക്കാർ വാട്‌സ്ആപ് സന്ദേശം അയച്ചതിൽ എന്താണ് തെറ്റെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. സ്വകാര്യത ലംഘിച്ചെന്ന് എങ്ങനെ പറയാനാകുമെന്നും ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധത ആരോപിക്കുന്നതെന്നും കോടതി ആരാഞ്ഞു.
സർവീസ് ആനുകൂല്യങ്ങൾ വർധിപ്പിച്ചതിന് പിന്നാലെയാണ് സന്ദേശം അയച്ചതെന്ന് സർക്കാർ വിശദീകരിച്ചു. ഭരണഘടനാപരമായ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിയെ രാഷ്ട്രീയ പ്രവർത്തകനായി മാത്രം കാണുന്നത് ശരിയല്ലെന്നും സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടി. ഹർജിയിൽ പരാമർശിച്ച സന്ദേശത്തിൽ സർവീസ് സംബന്ധമായ കാര്യങ്ങൾ മാത്രമാണുള്ളതെന്നും അത് രാഷ്ട്രീയപരമാണെന്നത് ഹർജിക്കാരുടെ അനുമാനമാത്രമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
