ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാക് ക്രിക്കറ്റ് താരം ഇമ്രാൻ ഖാന് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ സർക്കാരിന് അന്താരാഷ്ട്ര ക്രിക്കറ്റ് പ്രമുഖർ കത്ത് നൽകി. മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നിവരുള്‍പ്പെടെ 14 പ്രമുഖരാണ് കത്തിൽ ഒപ്പുവെച്ചത്. ഈ നീക്കത്തിലൂടെ പാകിസ്ഥാൻ സർക്കാരിന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം വർധിപ്പിക്കുകയാണ് ലക്ഷ്യം.

അദിയാല ജയിൽ തടവിലായിരിക്കുന്ന ഇമ്രാൻ ഖാന്റെ വലത് കണ്ണിന്റെ കാഴ്ചശക്തി ഏകദേശം 85 ശതമാനം നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. കാഴ്ചക്കുറവ് സംബന്ധിച്ച് ജയിൽ അധികൃതരെ അറിയിച്ചിട്ടും മതിയായ ചികിത്സ ലഭ്യമാക്കിയിട്ടില്ലെന്ന് അഭിഭാഷകർ പാക് സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ വലത് കണ്ണിൽ ഏകദേശം 15 ശതമാനം കാഴ്ച മാത്രമാണുള്ളതെന്നാണ് വിവരം.
വിദഗ്ധ ചികിത്സ തുടർച്ചയായി നൽകുക, കുടുംബാംഗങ്ങളെ കാണാനുള്ള അവസരം ഒരുക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള തടവ് സാഹചര്യങ്ങൾ ഉറപ്പാക്കുക, നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.ഗ്രെഗ് ചാപ്പൽ, മൈക്കൽ ആതർട്ടൺ, അലൻ ബോർഡർ, മൈക്കൽ ബ്രിയർലി, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, ഡേവിഡ് ഗോവർ, കിം ഹ്യൂസ്, നാസർ ഹുസൈൻ, ക്ലൈവ് ലോയ്ഡ്, സ്റ്റീവ് വോ, ജോൺ റൈറ്റ് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
