തിരുവനന്തപുരം: സ്വന്തം പാർട്ടിയിലെ അഴിമതി പുറത്തുപറയുന്നവരെ 24 മണിക്കൂറിനുള്ളിൽ പുറത്താക്കുന്ന സിപിഎം, കോടതി ശിക്ഷിച്ച ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് പുറത്തുകൊണ്ടുവന്ന വിസിൽ ബ്ലോവർ കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്ത സിപിഎം നിലപാട് വിരോധാഭാസമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ കടുത്ത ആക്ഷേപങ്ങളാണ് സതീശൻ ഉന്നയിച്ചത്. “പോലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ട പ്രതിയെ കൗൺസിലറാക്കുകയും ജയിലിൽ നിന്ന് തുടർച്ചയായി പരോൾ നൽകി സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ കസേരയിൽ ഇരിക്കാൻ ധാർമ്മിക അവകാശമില്ല,” അദ്ദേഹം പറഞ്ഞു.
കുഞ്ഞികൃഷ്ണന്റെ ജീവൻ അപകടത്തിൽ
ടി.പി. ചന്ദ്രശേഖരന്റെ വിധി കുഞ്ഞികൃഷ്ണനും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സതീശൻ ആശങ്ക പ്രകടിപ്പിച്ചു. അഴിമതിക്കെതിരെ ശബ്ദമുയർത്തിയ കുഞ്ഞികൃഷ്ണന്റെ ജീവൻ സംരക്ഷിക്കാൻ പോലീസ് തയ്യാറാകണം. സിപിഎം ഏരിയാ സെക്രട്ടറിയുടെ പരസ്യമായ കൊലവിളി ഭീഷണിയാണെന്നും, കുഞ്ഞികൃഷ്ണനെ പാർട്ടി വിരുദ്ധനായി ചിത്രീകരിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിൽ സ്പീക്കർക്കെതിരെ വിമർശനം
പയ്യന്നൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന അക്രമത്തെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടി അനീതിയാണെന്ന് സതീശൻ ആരോപിച്ചു. റൂൾസ് ഓഫ് പ്രൊസീജിയറിന് വിരുദ്ധമായാണ് സ്പീക്കർ പെരുമാറുന്നത്. മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്ത വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാതിരിക്കാനാണ് സ്പീക്കർ ശ്രമിക്കുന്നതെന്നും സതീശൻ വിമർശിച്ചു.
മറ്റ് പ്രധാന പരാമർശങ്ങൾ:
ട്വന്റി 20 – എൻഡിഎ സഖ്യം: അരാഷ്ട്രീയ വാദം പറഞ്ഞിരുന്ന ട്വന്റി 20 പെട്ടെന്ന് എൻഡിഎയുടെ ഭാഗമായത് ദുരൂഹമാണ്. സാബു ജേക്കബിന് മേൽ ഉണ്ടായ ബിസിനസ് സമ്മർദ്ദങ്ങൾ ഇതിന് പിന്നിലുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശശി തരൂർ: ശശി തരൂരിനെതിരായ വാർത്തകൾക്ക് അടിസ്ഥാനമില്ല. അദ്ദേഹം കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുന്നുണ്ടെന്നും നേതൃത്വവുമായി നിരന്തര സമ്പർക്കത്തിലാണെന്നും സതീശൻ വ്യക്തമാക്കി.സാമുദായിക സഖ്യങ്ങൾ: സമുദായങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടില്ല. എന്നാൽ വർഗീയത പറഞ്ഞാൽ വിട്ടുവീഴ്ചയില്ലാതെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിക്കുള്ളിലെ പണാപഹരണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെയും സെക്രട്ടറിയുടെയും കൈവശമുള്ള പരാതികൾ പോലീസിന് കൈമാറാൻ സിപിഎം തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
