കോട്ടയം: ദാരിക നിഗ്രഹത്തിന് ശേഷം കോപിഷ്ഠയായ ഭദ്രകാളിയുടെ ദാഹമകറ്റാൻ ഗരുഡൻ തന്റെ രക്തം നൽകുന്നു എന്ന ഐതിഹ്യത്തെ മുൻനിർത്തി നടത്തുന്ന ഗരുഡൻ പറവയ്ക്കായി കോത്തല പ്രദേശം ഒരുങ്ങിക്കഴിഞ്ഞു. ഇത്രയധികം ഗരുഡന്മാർ ഒരേസമയം അരങ്ങേറ്റം കുറിക്കുന്നത് പ്രദേശത്തെ സംബന്ധിച്ച് പുതുചരിത്രമാണ്.തനിമയുള്ള കളരി: ദീപേഷിന്റെ പുരയിടത്തിൽ പനയോല കൊണ്ട് മേഞ്ഞ, ചാണകം മെഴുകിയ പരമ്പരാഗത കളരിയിലാണ് പരിശീലനം നടന്നത്.

ചെമ്പട, അടന്ത, പാണ്ഡി എന്നിങ്ങനെ ഏഴ് കാലങ്ങളിലായി ചിട്ടപ്പെടുത്തിയ ചുവടുകൾക്കൊപ്പം തുളുനാടൻ കളരിയിലെ വട്ടമലക്കം ഉൾപ്പെടെയുള്ള മുറകളും ഇവർ അഭ്യസിച്ചു.പരേതനായ സുകുമാരൻ നായരുടെ മകൻ പുളിക്കാമറ്റം എസ്. വിജയകുമാറും(കുട്ടൻ), ഇരട്ടക്കാലിക്കൽ ഇ.സി. ബാലകൃഷ്ണനും ചേർന്നാണ് ഈ സംഘത്തിന് പരിശീലനം നൽകിയത്.
കിരീടം, ചുണ്ട്, ചിറക്, ചുവന്ന മേൽക്കുപ്പായം, മുഖത്തെഴുത്ത് എന്നിവയാണ് ഗരുഡന്റെ വേഷം. ഭക്തരുടെ ദുഃഖങ്ങളും ദുരിതങ്ങളും ഗരുഡൻ സ്വയം ഏറ്റെടുത്ത് ദേവിയുടെ നടയിലെത്തി ‘ചൂണ്ടകുത്തി’ ഒഴിവാക്കുന്നു എന്നതാണ് ഈ വഴിപാടിന് പിന്നിലെ സങ്കല്പം.
ചടങ്ങുകളുടെ ക്രമം (ജനുവരി 24):
വൈകുന്നേരം 6:00: കളരിയിൽ കേളികൊട്ട്.
രാത്രി 8:00: ആദ്യ പറക്കൽ. തുടർന്ന് കളരി അഗ്നിക്ക് സമർപ്പിക്കുന്ന ചടങ്ങ്.
രാത്രി 10:30: ക്ഷേത്രത്തിലേക്ക് പുറപ്പെടും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രമൈതാനത്ത് 24 ഗരുഡന്മാരും ചേർന്നുള്ള വമ്പിച്ച പറക്കൽ നടക്കും.
