ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എൻഡിഎ പാളയത്തിൽ നിർണ്ണായക നീക്കം. ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ കഴകം (AMMK) വീണ്ടും എൻഡിഎ സഖ്യത്തിന്റെ ഭാഗമാകുന്നു. ജനുവരി 23-ന് മധുരാന്തകത്തു നടക്കുന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ടിടിവി ദിനകരൻ വേദി പങ്കിടുമെന്നാണ് സൂചന.

പിണക്കം തീരുന്നു: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമായിരുന്ന ദിനകരൻ, സെപ്റ്റംബറിലാണ് സഖ്യം വിട്ടത്. അണ്ണാ ഡിഎംകെയും (AIADMK) ബിജെപിയും വീണ്ടും അടുത്തതോടെ താൻ അവഗണിക്കപ്പെടുന്നു എന്ന തോന്നലാണ് സഖ്യം വിടാൻ അന്ന് പ്രേരിപ്പിച്ചത്. ദിനകരൻ വിജയ് നയിക്കുന്ന ടിവികെയുമായി (TVK) സഖ്യമുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബിജെപി നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നത്. ദിനകരന്റെ വരവിനെ അണ്ണാ ഡിഎംകെയും സ്വാഗതം ചെയ്തിട്ടുണ്ട്.
മധുരാന്തകത്തെ റാലിയോടെ തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ പൂർണ്ണരൂപം വ്യക്തമാകുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. ടിടിവി ദിനകരന് പുറമെ പ്രേമലതാ വിജയകാന്തിന്റെ ഡിഎംഡികെ (DMDK), മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം എന്നിവരും സഖ്യത്തിലെത്തിയേക്കുമെന്ന് സൂചനയുണ്ട്.
നിലവിലെ അംഗങ്ങൾ: ബിജെപി, അണ്ണാ ഡിഎംകെ എന്നിവർക്ക് പുറമെ അൻപുമണി രാംദാസിന്റെ പിഎംകെ (PMK) മാത്രമാണ് നിലവിൽ സഖ്യത്തിലുള്ള പ്രധാന കക്ഷി.
പ്രധാനമന്ത്രിയുടെ റാലി നിർണ്ണായകം
23-ന് നടക്കുന്ന റാലിയിൽ എൻഡിഎയിലെ എല്ലാ ഘടകകക്ഷി നേതാക്കൾക്കും പ്രധാനമന്ത്രിക്കൊപ്പം ഇരിക്കാൻ വേദിയിൽ ഇടം നൽകും. ഇതോടെ തമിഴ്നാട്ടിലെ മൂന്നാം മുന്നണി നീക്കങ്ങൾക്ക് തിരിച്ചടിയേൽക്കുമെന്നും എൻഡിഎ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
