ആലത്തൂർ: പാലക്കാട് ആലത്തൂരിലെ പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. കാവശേരി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡന്റ് സുരേഷിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയുടെ കഴുത്തിന് പിടിക്കുകയും “നീ എന്റെ ഭാര്യയല്ലേ” എന്ന് ആക്രോശിച്ചുകൊണ്ട് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു.

അതിക്രമത്തിന് മുൻപായി ഇന്നലെ രാത്രി സുരേഷ് മണക്കാട് സെന്ററിലെ നടുറോഡിലിരുന്ന് പരസ്യമായി മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.സുരേഷും സംഘവും ചേർന്ന് പ്രദേശത്തെ ഡി.വൈ.എഫ്.ഐയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതായും പരാതിയുണ്ട്.വയോധികയുടെ പരാതിയിൽ കേസെടുത്ത ആലത്തൂർ പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. നിലവിൽ ഒളിവിൽ കഴിയുന്ന സുരേഷിനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവകരമായ വകുപ്പുകൾ ചേർത്താണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
