കൊല്ലം: കേന്ദ്ര ഫോറൻസിക് ലാബിന് തൃശൂരിൽ സ്ഥലം അനുവദിക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ സ്ഥലം ലഭ്യമല്ലെന്ന കാരണത്താൽ പദ്ധതി തിരുവനന്തപുരത്തേക്ക് മാറ്റേണ്ടി വന്നതായും അദ്ദേഹം ആരോപിച്ചു. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഫോറൻസിക് ലാബിനായി തൃശൂരിൽ 25 ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാന സർക്കാർ ഭൂമി നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന് പദ്ധതി തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. “തിരുവനന്തപുരവും എന്റെ രാജ്യമായതിനാൽ എതിർക്കുന്നില്ല, പക്ഷേ തൃശൂരിനോടുള്ള ഈ വേർതിരിവിന്റെ രാഷ്ട്രീയം ജനങ്ങളോട് വ്യക്തമാക്കണം,” അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബിജെപി ഭരണമോ അതിന് തുല്യമായ സാഹചര്യമോ വന്നാൽ മാത്രമേ കേന്ദ്ര പദ്ധതികളുടെ പൂർണ്ണ ഗുണം (ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം) ലഭിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തമിഴ്‌നാട് മാതൃക: തമിഴ്‌നാട് സർക്കാർ കേന്ദ്രത്തിൽ നിന്ന് അർഹമായത് നേടിയെടുക്കുന്നതിൽ വിജയിക്കുന്നുണ്ടെന്നും, ഏത് പാർട്ടി ഭരിച്ചാലും ജനങ്ങൾക്ക് വേണ്ട പദ്ധതികൾ അവർ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് ബിജെപിക്ക് ലഭിച്ച ജനപിന്തുണയെ പരാമർശിച്ച അദ്ദേഹം, അവിടുത്തെ ജനങ്ങൾ കാണിച്ച ആ മനോഭാവമാണ് കേരളത്തിൽ ഉടനീളം വരേണ്ടതെന്നും കൂട്ടിച്ചേർത്തു. വലിയ വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
