കഴക്കൂട്ടം: കഴക്കൂട്ടത്ത് നാല് വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ സുഹൃത്ത് മഹാരാഷ്ട്ര സ്വദേശി തൻബീർ ആലത്തിന്റെ (22) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്. കൊലപാതകത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

കുട്ടിയുടെ അമ്മയുമായുള്ള തർക്കമാണ് പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനൊടുവിൽ പ്രകോപിതനായ തൻബീർ ആലം, മുറിയിലുണ്ടായിരുന്ന ടൗവൽ ഉപയോഗിച്ച് കുട്ടിയുടെ കഴുത്ത് മുറുക്കുകയായിരുന്നു. ടൗവൽ മുറുക്കിയപ്പോൾ കുട്ടിയുടെ കഴുത്തിലെ എല്ല് പൊട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
കുട്ടി അബോധാവസ്ഥയിലായതോടെ ആശുപത്രിയിൽ എത്തിക്കാൻ മാതാവ് മുന്നി ബീഗം ശ്രമിച്ചെങ്കിലും തൻബീർ ആലം അതിന് തയ്യാറായില്ല. മാതാവ് ഓട്ടോ വിളിച്ചിട്ടും ഇയാൾ തടസ്സം നിൽക്കുകയായിരുന്നു. ഒടുവിൽ ലോഡ്ജിന് താഴെയുള്ള കടക്കാർ ഇടപെട്ട് ബഹളം വെച്ചതിനെത്തുടർന്നാണ് ഇയാളെയും കൂടി നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ കുട്ടി മരണപ്പെട്ടിരുന്നു.
