കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ടാമത്തെ പരാതിക്ക് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് താൻ കരുതുന്നില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.”കോൺഗ്രസിൽനിന്ന് പുറത്താക്കിയ എം.എൽ.എയുടെ പരാതി ലഭിച്ച ഉടൻ തന്നെ അത് ഡി.ജി.പിക്ക് കൈമാറിയിരുന്നു,” വി.ഡി. സതീശൻ അറിയിച്ചു.

ഇന്നലെയായിരുന്നു സണ്ണി ജോസഫിന്റെ വിവാദ പരാമർശം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിക്ക് പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ പ്രവർത്തിച്ചിട്ടുണ്ടെന്നും, പരാതി വളരെ കൃത്യമായി ‘വെൽ ഡ്രാഫ്റ്റഡ്’ ആണെന്നും സണ്ണി ജോസഫ് ആരോപിച്ചിരുന്നു. പരാതി ആദ്യം മാധ്യമങ്ങൾക്ക് നൽകിയ ശേഷമാണ് തന്നിലേക്ക് എത്തിയത്. അതിന്റെ പിന്നിലെ ഉദ്ദേശം വ്യക്തമാണെന്നും അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ദിനമായ ഇന്നും സണ്ണി ജോസഫ് തന്റെ നിലപാട് ആവർത്തിച്ചു. പരാതി രാഷ്ട്രീയപ്രേരിതമായി വിലയിരുത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണം.
എന്നാൽ, സണ്ണി ജോസഫിന്റെ ഈ വാദങ്ങളെയാണ് വി.ഡി. സതീശൻ ഇന്ന് തള്ളിക്കളഞ്ഞത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിൽതന്നെ അഭിപ്രായ ഭിന്നത ഉണ്ടോ എന്ന സംശയങ്ങൾ ഉയർന്നിരിക്കുകയാണ്.
