ന്യൂഡൽഹി : രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) ഷെഡ്യൂള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാളെ മുതൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് രാജ്യവ്യാപക എസ്ഐആര്‍ ആദ്യം നടപ്പാക്കുക.

എസ്ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കും. ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും. എസ്ഐ
ആറിന്റെ കരട് പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. നവംബര്‍ നാല് മുതൽ ഡിസംബര്‍ നാലുവരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടര്‍ പട്ടിക പരിഷ്കരണം നടക്കുക. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക.
രാജ്യവ്യാപക എസ്ഐആറിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബിഎൽഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ മുതൽ പരിശീലനം തുടങ്ങും. ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ്ഐആര്‍ സംബന്ധിച്ച് സിഇഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ബൂത്ത് തല ഏജന്റുമാര്‍ക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.
