
ടോക്കിയോ: ജപ്പാനിൽ പടർന്നുപിടിച്ച് ഇൻഫ്ലുവൻസ പകർച്ചവ്യാധി. രാജ്യത്തെ ആശുപത്രികളിലായി 4,030 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നാണ് ജാപ്പനീസ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. ഒക്കിനാവയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഫ്ലുവൻസ വൈറസിൻ്റെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും, വൈറസ് കൂടുതൽ തീവ്രമാകാൻ ഇതാണ് കാരണമെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി.
ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം,
ദേശീയ ശരാശരി പകർച്ചവ്യാധി പരിധി മറികടന്നതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു മെഡിക്കൽ സ്ഥാപനത്തിൽ 1.04 രോഗികളിലാണ് ബാധിച്ചിരിക്കുന്നത്. സാധാരണയായി നവംബർ അവസാനമോ ഡിസംബർ മാസമോ ആണ് ജപ്പാനിൽ ഇൻഫ്ലുവൻസ വൈറസ് പടരുന്നത് എന്നതാണ് മറ്റൊരു കാര്യം. എന്നാൽ ഈ വർഷം, ഏകദേശം അഞ്ച് ആഴ്ച മുമ്പേ പകർച്ചവ്യാധി എത്തി. ഇത് രാജ്യത്തെ പൗരന്മാരിലും ഉദ്യോഗസ്ഥരിലും ആശങ്കയിലാഴ്ത്തുന്നു.
ഒക്ടോബർ ആദ്യവാരത്തിൽ തന്നെ 4,000ത്തിലധികം ആളുകളാണ് ഇൻഫ്ലുവൻസ ബാധിച്ച് ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ചയേക്കാൾ നാലിരട്ടി കൂടുതലാണ് രോഗികളുടെ എണ്ണം. ജപ്പാനിലെ 47 പ്രിഫെക്ചറുകളിൽ ഇരുപത്തിയെട്ടിലും കേസുകൾ വർധിച്ചുവരികയാണ്. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ടോക്കിയോ, ഒകിനാവ, കഗോഷിമ എന്നിവിടങ്ങളിൽ 135 സ്കൂളുകളും ചൈൽഡ് കെയർ സെന്ററുകളും താൽക്കാലികമായി അടച്ചുപൂട്ടി. പ്രായമായവർ, കുട്ടികൾ, മുൻകാല ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികൾ എന്നിവർ വാക്സിനേഷൻ എടുക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിച്ചു.
