
മനില: ഫിലിപ്പീന്‍സില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദുരന്തത്തില്‍ 26 ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ഭൂകമ്പത്തെ തുടര്‍ന്ന് സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും സർക്കാർ ദുരന്ത മുന്നറിയിപ്പ് നല്‍കി.
നിലവില്‍ ദുരന്ത ബാധിത മേഖലയായ ബോഗോ നഗരത്തില്‍ മാത്രം 19 പേര്‍ മരിക്കുകയും 119 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാന്‍ റെമിജിയോ പ്രദേശത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരം നടക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. ഇതിനെ തുര്‍ന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിരവധി പേര്‍ കുടുങ്ങികിടക്കുന്നുണ്ട്. ഏകദേശം 90,000 ആളുകള്‍ വസിക്കുന്ന തീരദേശ നഗരമായ ബോഗോയില്‍നിന്ന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കമ്പത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
