ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ഇറാന്റെ വ്യോമപാത ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിനായി താൽക്കാലികമായി തുറന്നു. സംഘർഷം ബാധിച്ച ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിയിരിക്കുന്ന ഏകദേശം ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ അടിയന്തര രക്ഷാപ്രവർത്തനമായ ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ എത്തും. ആദ്യ വിമാനം ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിയോടെ ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനം ശനിയാഴ്ചയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഇസ്രയേലിന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കയാൽ ഇറാനിയൻ വ്യോമാതിർത്തി ഇപ്പോഴും അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടച്ചിരിക്കുന്ന നിലയിലാണ്. വ്യോമാതിർത്തികൾ അടച്ച നിലയിലായതിനാൽ നേരത്തെ അർമീനിയയിലൂടെയും തുർക്ക്മെനിസ്ഥാൻ വഴിയാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചിരുന്നത്.
