മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല; ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ആഗോള അയ്യപ്പ സംഗമം തിരി തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. മതാതീത ആത്മീയതയുടെ കേന്ദ്രമായ ശബരിമല എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയമാണ്. അതിനാൽ ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് എന്താണോ വേണ്ടത്, അത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി അല്ല ചെയ്യേണ്ടത്. ഭക്തജനങ്ങളെക്കൂടി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഭക്തജന സംഗമം തടയാന്‍ ശ്രമമുണ്ടായി. അത് സുപ്രീംകോടതി വിലക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
.സംഗമം വിലക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സുപ്രീംകോടതി തന്നെ അതിനെ വിലക്കി. ഭക്തി കേവലമൊരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട ഉണ്ടാകാം. യഥാർത്ഥ ഭക്തരുടെ സ്വഭാവം ഭഗവത്ഗീത വ്യക്തമാക്കിയുണ്ട്. 12ാം അധ്യയത്തിൽ 13 മുതൽ 20 വരെ ശ്ലോകങ്ങളിൽ അത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരി റെയിൽ പാത, റോപ്പ് വേ, വിമാനത്താവളം ഇതെല്ലാം യാഥാർഥ്യമാവാൻ പോവുകയാണ്. ജിഎസ്ടി പരിഷ്കരണം സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. റെയിൽ പാതയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കാം എന്ന് കേന്ദ്രത്തോട് അറിയിച്ചു. ജനുവരിയോട് കൂടി വിമാനത്താവളത്തിൻ്റെ എല്ലാ അനുമതികളും ലഭ്യമാകും 2026 വിമാനത്താവള നിർമാണത്തിലേക്ക് കടക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഗമത്തോട് അനുബന്ധിച്ചു റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടര്‍ന്ന് സമാന്തര ചര്‍ച്ച. പകല്‍ 12 മുതല്‍ വിവിധ വേദികളില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളില്‍ ഒരേസമയം ചര്‍ച്ചനടക്കും. പകല്‍ രണ്ടുമുതല്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീതപരിപാടി. 3.20ന് ചര്‍ച്ചകളുടെ സമാഹരണവും തുടര്‍ന്ന് പ്രധാനവേദിയില്‍ സമാപനസമ്മേളനവും. ശേഷം പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനം ഒരുക്കിയിട്ടുണ്ട്.
