നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ ‘പുതുയുഗ യാത്ര’യ്ക്ക് കാസർകോട് കുമ്പളയിൽ ആവേശകരമായ തുടക്കം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് യാത്ര ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ രാഷ്ട്രീയത്തിലും ഭരണരംഗത്തും പുതിയൊരു മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഈ പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.
ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായി സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. സ്വർണ്ണം കൊള്ളയടിച്ചവർക്കെതിരെ നടപടി എടുക്കാത്ത സർക്കാർ സമീപനത്തെ സതീശൻ രൂക്ഷമായി വിമർശിച്ചു.വെറുമൊരു രാഷ്ട്രീയ ജാഥ എന്നതിലുപരി, ഭാവി കേരളത്തിനായുള്ള യു.ഡി.എഫിന്റെ ബദൽ പദ്ധതികൾ യാത്രയിലുടനീളം പ്രഖ്യാപിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചു. “ഇത് വെറുമൊരു പ്രതിപക്ഷമല്ല, ടീം യു.ഡി.എഫ് ആണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സി.പി.എം വർഗീയ വാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നും വർഗീയത ആര് പറഞ്ഞാലും അതിനെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മാർച്ച് 6-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വെച്ച് യാത്ര സമാപിക്കും.

