ബിഹാറിലെ പൂർണിയ എംപി പപ്പു യാദവിനെ 1995ലെ വ്യാജരേഖ ചമക്കൽ കേസുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽ നിന്ന് പാറ്റ്നയിലെ വസതിയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. രാത്രി സമയത്ത് എംപിയെ അറസ്റ്റ് ചെയ്തതിനെതിരെ വൻ പ്രതിഷേധം ഉയർന്നു.
പൊലീസ് മഫ്തിയിൽ എത്തിയത് തന്നെ കൊല്ലാനാണെന്നു പപ്പു യാദവ് ആരോപിച്ചു. അറസ്റ്റിനെ തടയാൻ ശ്രമിച്ച അനുയായികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് എംപിയെ കസ്റ്റഡിയിലെടുത്തത്. എംപി/എംഎൽഎ കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പപ്പു യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വിനോദ് ബിഹാരി ലാൽ എന്ന വ്യക്തി നൽകിയ പരാതിയിലാണ് കേസ്. തന്റെ വീട് കബളിപ്പിച്ച് വാടകയ്ക്ക് എടുത്ത ശേഷം അത് എംപി ഓഫീസാക്കി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. സർക്കാരിനെതിരെ സംസാരിക്കുന്ന ഓരോ സമയത്തും പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് പപ്പു യാദവ് പ്രതികരിച്ചു. ബിഹാറിലെ നീറ്റ് വിദ്യാർഥിനിയുടെ മരണത്തിൽ നീതിക്കായി പോരാടുന്നതിനാലാണ് ഈ അറസ്റ്റ് നടത്തിയതെന്നും അദ്ദേഹം എക്സ് പോസ്റ്റിലൂടെ ആരോപിച്ചു.

