
വാഷിങ്ടൺ: ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വൈറ്റ് ഹൗസ് സമാധാന പദ്ധതി പ്രഖ്യാപിച്ചു. ഗാസ വെടിനിർത്തലിന് യുഎസ് തയാറാക്കിയ പദ്ധതിയാണ് ഇസ്രയേൽ അംഗീകരിച്ചത്. വൈറ്റ്ഹൗസിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിർണായക പ്രഖ്യാപനം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്. ഹമാസ് വെടിനിർത്തൽ അംഗീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേ ണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗാസയുടെ പുനർനിർമാണത്തിന് ട്രംപിൻ്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും.യുഎൻ റെഡ് ക്രസൻ്ര് ഉൾപ്പെടെയുള്ള ഏജൻസികളിലൂടെ ഗാസയിലേക്കുള്ള സഹായ വിതരണം എത്തിക്കുക. ഗാസ ഭരിക്കുന്നതിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകരുത്. നിർദേശങ്ങൾ ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം. തുടങ്ങിയ തീരുമാനങ്ങൾ ഇസ്രയേൽ മുന്നോട്ട് വച്ചിട്ടുണ്ട്.
സമാധാനത്തിനായുള്ള ചരിത്ര ദിനം എന്നാണ് വാർത്താ സമ്മേളനത്തിൽ ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലി സുരക്ഷയ്ക്കും പലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങൾ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. തൻ്റെ തീരുമാനം ഹമാസ് എതിർക്കുകയാണെങ്കിൽ ഇസ്രയേൽ അവരുടെ ജോലി ചെയ്ത് തീർക്കുമെന്നും നെതന്യാഹു അറിയിച്ചു.
ധീരവും ബുദ്ധിപരവുമായ പദ്ധതിയെന്ന് മുൻ യുകെ പ്രധാനമന്ത്രി സർ ടോണി ബ്ലെയർ ഈ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചു. ഈ കരാറിന് അന്തിമരൂപം നൽകുന്നതിനും അത് യാഥാർത്ഥ്യമാക്കുന്നതിനും എല്ലാ കക്ഷികളും യുഎസിന് ഒപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ അഹ്വാനം ചെയ്തു.
