
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു. ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് 4.20നായിരുന്നു അന്ത്യം. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം. ബഹുമുഖ പ്രതിഭയായ ടി.ജെ.എസ് ജീവചരിത്രകാരൻ, കോളമിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. പത്രപ്രവർത്തനത്തിൽ അസാമാന്യ ധൈര്യം പ്രകടിപ്പിച്ച അദ്ദേഹം, സ്വതന്ത്ര ഇന്ത്യയിൽ മാധ്യമപ്രവർത്തനത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ട ആദ്യ പത്രാധിപർകൂടിയാണ്. പത്മഭൂഷണ്‍, സ്വദേശാഭിമാനി – കേസരി പുരസ്കാരങ്ങള്‍ നേടി.
മജിസ്ട്രേറ്റ് ആയിരുന്ന ടി ടി ജേക്കബിന്റെയും ചാച്ചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനാണ് തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി ജെ എസ് ജോര്‍ജിന്റെ ജനനം.1950ല്‍ മുംബൈയിലെ ഫ്രീപ്രസ് ജേര്‍ണലിലൂടെയാണ് പത്രപ്രവര്‍ത്തന ജീവിതം അദ്ദേഹം ആരംഭിച്ചത്. 1965ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ ബി സഹായിയെ ധിക്കരിച്ച് പട്ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിനാണ് അദ്ദേഹത്തെ തടവിലാക്കിയത്. പട്നയില്‍ സര്‍ച്ച്ലൈറ്റ് പത്രത്തിന്റെ പത്രാധിപരായിരുന്നപ്പോഴാണ് സംഭവം. പ്രതിരോധമന്ത്രി വി കെ കൃഷ്ണമോനോനാണ് അദ്ദേഹത്തിന് വേണ്ടി കേസ് വാദിക്കാനെത്തിയത്. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജ സെര്‍ച്ച്ലൈറ്റ്, ഫാര്‍ ഇസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഹോങ്കോങ്ങില്‍ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്.
ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലധികം മാധ്യമപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ത്രപ്രവര്ത്തനത്തോടൊപ്പം നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. വി കെ കൃഷ്ണമേനോന്, എം എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന് ജോസഫ്, ലീ ക്വാന്‍ യ്യൂ തുടങ്ങിയവരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളും അദ്ദേഹം രചിച്ചു.
