തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. ഈ സംഭവം അത്യന്തം ഞെട്ടൽ ഉളവാക്കുന്നതാണെന്നും മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ശാരീരിക ആക്രമണം ജനാധിപത്യ ഇന്ത്യയിൽ വച്ചുപൊറുപ്പിക്കാനാകില്ലെന്നും സംഘടന വ്യക്തമാക്കി. ഷാജൻ സ്‌കറിയക്ക് നേരെ നടന്ന അക്രമത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിയോട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനവും ജനൽ സെക്രട്ടറി ജോസ് എം ജോർജും സംയുക്ത പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
2020-ൽ മാധ്യമ പ്രവർത്തകൻ എസ്.വി. പ്രദീപിനെ കൊന്ന കേസിൽ കുറ്റവാളികൾ ഇപ്പോഴും ശിക്ഷയില്ലാതെ കഴിയുന്ന സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളായി കാണപ്പെടുന്നതായി ചീഫ് എഡിറ്റേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഒരു സംഭവം ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ഇപ്പോൾ മങ്ങാട്ടു കവലയിൽ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷൻ സംഘം വീണ്ടുമെത്തിയതെന്നും അവർ പറഞ്ഞു.
ഇടുക്കി തൊടുപുഴയിൽ വെച്ചാണ് ഷാജൻ സ്കറിയയെ മൂന്നംഗ സംഘം ആക്രമിച്ചത്. മങ്ങാട്ട് കവലയിൽ വെച്ച് വാഹനം തടഞ്ഞിട്ടശേഷം മർദിക്കുകയായിരുന്നു. പരിക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴ ജില്ലാ ആശുപത്രിയില ചികിത്സ തേടി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

