വാഷിങ്ടൺ: വിവാദങ്ങൾക്ക് പിന്നാലെയും യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഗർഭിണികളും കുട്ടികളും സംബന്ധിച്ചുള്ള മരുന്ന്-വാക്സിൻ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുന്നു. ഗർഭിണികൾ അത്യാവശ്യമല്ലെങ്കിൽ പാരസെറ്റമോൾ കഴിക്കരുതെന്നും, ഇത് കുഞ്ഞുങ്ങളിൽ ഓട്ടിസത്തിന് കാരണമാകാമെന്നും ട്രംപ് വീണ്ടും ആവർത്തിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പുതിയ അഭിപ്രായ പ്രകടനം. കുട്ടികൾക്ക് മാതാപിതാക്കൾ അനാവശ്യമായി പാരസെറ്റമോൾ കൊടുക്കാതിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

കൂടാതെ, ഗുരുതര രോഗങ്ങളായ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയ്ക്ക് നൽകുന്ന എംഎംആർ വാക്സിൻ ഒരുമിച്ച് നൽകുന്നതിനു പകരം മൂന്നു ഡോസുകളായി വേർതിരിച്ച് നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചിക്കൻപോക്സ് വാക്സിൻ പ്രത്യേകം എടുക്കണമെന്നും, 12 വയസിന് മുമ്പ് കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ഒഴിവാക്കണമെന്നും അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
തന്നെ പിന്തുണയ്ക്കുന്ന പഠനങ്ങൾ ഒന്നും ഉദ്ധരിക്കാതെയായിരുന്നു ട്രംപിൻ്റെ പ്രസ്താവനകൾ. മുൻപ് നടത്തിയ പ്രസ്താവനയിലും അസറ്റാമിനോഫെൻ ഒഴിവാക്കാത്തതുകൊണ്ടാണ് അമേരിക്കയിൽ ഓട്ടിസം നിരക്കുകൾ ഉയരുന്നതെന്ന് ട്രംപ് ആരോപിച്ചിരുന്നു.
ലോകാരോഗ്യ സംഘടന (WHO) ട്രംപിൻ്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, പ്രസ്താവനകൾ വ്യാപകമായ ചര്‍ച്ചക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിവച്ചിരിക്കുന്നത്.
