ചെന്നൈ: ഐപിഎൽ വാതുവയ്പ്പ് വിവാദവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണിയോട് 10 ലക്ഷം രൂപ നിക്ഷേപിക്കാൻ മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. കേസിൽ തെളിവുകളായി സമർപ്പിച്ച സി.ഡി.കളിലെ ഉള്ളടക്കം പകർത്തിയെഴുതാനും വിവർത്തനം ചെയ്യാനുമുള്ള ചെലവിനായാണ് ഈ തുക അടയ്ക്കേണ്ടത്.

മാർച്ച് 12നകം ചീഫ് ജസ്റ്റിസ് റിലീഫ് ഫണ്ടിലേക്ക് തുക അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്. ഹിന്ദി ഭാഷയിലെ വാർത്തകളും ടെലിവിഷൻ ചര്‍ച്ചകളും ഉൾപ്പെട്ട റെക്കോർഡിംഗുകൾ എഴുത്തുരൂപത്തിലാക്കുകയും വിവർത്തനം ചെയ്യുകയും ചെയ്യുന്നത് വലിയ പ്രക്രിയയാണെന്ന് ജസ്റ്റിസ് ആർ.എൻ. മഞ്ജുല നിരീക്ഷിച്ചു.
മൂന്ന് മുതൽ നാല് മാസം വരെ ഒരു ഔദ്യോഗിക വിവർത്തകനെയും ടൈപ്പിസ്റ്റിനെയും നിയമിക്കേണ്ട സാഹചര്യമുണ്ടാകുമെന്നതിനാൽ, കേസിലെ പരാതിക്കാരനായ ധോണി തന്നെ ഈ ചെലവ് വഹിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
