ഇസ്‌ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ശക്തമായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ഷെഹ്‌സാദ് ടൗൺ പ്രദേശത്തുള്ള തർലായ് ഇമാംബർഗയിലാണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ നൂറോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ഉച്ചകഴിഞ്ഞ് വിശ്വാസികൾ ഒത്തുകൂടിയ സമയത്താണ് ആരാധനാലയത്തിൻ്റെ പ്രധാന കവാടത്തിൽ സ്ഫോടനമുണ്ടായത്. ചാവേർ ബോംബറെ പ്രവേശന കവാടത്തിൽ വെച്ച് തന്നെ സുരക്ഷാ ഗാർഡുകൾ തടഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി. പ്രധാന ഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നതോടെ അക്രമി കവാടത്തിൽ വെച്ച് തന്നെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പ്രധാന കവാടം പൂർണ്ണമായും തകരുകയും സമീപത്തുണ്ടായിരുന്നവർക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടനത്തെത്തുടർന്ന് ഇസ്‌ലാമാബാദ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് നഗരത്തിൽ ഉടനീളം അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവരെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്), പോളിക്ലിനിക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. പള്ളിയിൽ നടന്ന ചാവേർ സ്ഫോടനത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി. കഴിഞ്ഞ നവംബർ 11-ന് ഇസ്‌ലാമാബാദിലെ കോടതി സമുച്ചയത്തിന് പുറത്തുണ്ടായ സ്ഫോടനത്തിന് ശേഷം മൂന്ന് മാസത്തിനിടെ തലസ്ഥാന നഗരിയെ നടുക്കുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്.

