കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ആലപ്പി റിപ്പിൾസിനെ 34 റൺസിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി 19.2 ഓവറിൽ 149 റൺസിന് ഓൾഔട്ടായി.നാല് വിക്കറ്റ് വീതം വീഴ്ത്തിയ കെ.എം ആസിഫും മുഹമ്മദ് ആഷിഖും ചേർന്നാണ് ആലപ്പി ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്.
36 പന്തിൽ 33 റൺസെടുത്ത ഓപ്പണർ അക്ഷയ് ചന്ദ്രനും 13 പന്തിൽ നിന്ന് 29 റൺസെടുത്ത അഭിഷേക് നായരുമാണ് ആലപ്പിയുടെ ടോപ് സ്കോറർമാർ. ജലജ് സക്സേന (15 പന്തിൽ 16), ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (ഒമ്പത് പന്തിൽ 11), അനുജ് ജോട്ടിൻ (15), അക്ഷയ് (5) എന്നിവർക്കാർക്കും ആലപ്പി സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവന നൽകാനായില്ല. അർജുൻ സുരേഷ് 16 റൺസെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ആദ്യ മത്സരത്തിൽ പക്ഷേ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ഇന്ത്യൻ താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. ആറാമനായി ക്രീസിലെത്തിയ സഞ്ജുവിന് 22 പന്തിൽ നിന്ന് നേടാനായത് 13 റൺസ് മാത്രമാണ്. ഒരു ബൗണ്ടറി പോലും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നില്ല.
31 പന്തിൽ നിന്ന് അഞ്ചു വീതം സിക്സും ഫോറുമടക്കം 66 റൺസെടുത്ത വിനൂപ് മനോഹരന്റെ ഇന്നിങ്സാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. പക്ഷേ വിനൂപിന് പിന്തുണ നൽകാൻ ആർക്കും സാധിച്ചില്ല. ഒടുവിൽ ഒമ്പതാമനായി ഇറങ്ങി വെറും 13 പന്തിൽ നിന്ന് നാല് സിക്സും ഒരു ഫോറുമടക്കം 31 റൺസോടെ പുറത്താകാതെ നിന്ന ആൽഫി ഫ്രാൻസിസ് ജോണാണ് കൊച്ചി സ്കോർ 183-ൽ എത്തിച്ചത്
