കൊച്ചി: ഇടുക്കിയിലെ പട്ടയ വിതരണത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പട്ടയ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇടക്കാല ഉത്തരവിലെ മാർഗനിർദേശങ്ങൾ പാലിച്ചോ എന്ന കാര്യത്തിൽ കോടതി ചോദ്യം ഉയർത്തി. ഇക്കാര്യം ചീഫ് സെക്രട്ടറി ബോധ്യപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ലാൻഡ് അസൈൻമെന്റ് റൂൾസ് പ്രകാരം അർഹരായവർക്ക് പട്ടയ വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതി നൽകിയിരുന്നു. 2024 ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ഡിവിഷൻ ബെഞ്ച് ഈ നിർദേശം നൽകിയിരുന്നത്.
ഭൂപതിവ് നിയമപ്രകാരം അനുവദനീയമായ പരിധിക്ക് മീതെ ഭൂമി കൈവശമുള്ളവർക്ക് പട്ടയം അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മാർഗനിർദേശങ്ങൾ ലംഘിച്ചാണ് പട്ടയ വിതരണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരായ ഓൺ എർത്ത് വൺ ഇന്ത്യ കോടതിയിൽ വിശദീകരണം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടയ വിതരണം സംബന്ധിച്ച നടപടികൾ സ്റ്റേ ചെയ്തത്.
ഇടക്കാല ഉത്തരവിലെ നിർദേശങ്ങൾ പാലിച്ചോയെന്ന കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ വിശദീകരണം ലഭിച്ചതിന് ശേഷമേ പട്ടയ വിതരണം വീണ്ടും പരിഗണിക്കൂ എന്നും കോടതി അറിയിച്ചു.
