പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ വീട്ടിലെത്തി പിണറായി വിജയൻ. വീണ ജോര്‍ജ് ഒപ്പമെത്തിയ മുഖ്യമന്ത്രിയും സംഘവും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ആലിന്റെ വേർപാടിൽ പങ്കുചേരാനെത്തിയ അദ്ദേഹം, “ആലിനെ കേരളം ഒരിക്കലും മറക്കില്ല” എന്ന ഉറപ്പും നൽകി.

സംസ്ഥാനത്ത് കോഴിക്കോട് സ്ഥാപിക്കുന്ന ആദ്യ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിൽ ചേവായൂരിൽ നിർമിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഇതിനകം നിർവഹിച്ചിട്ടുണ്ട്. 100-ലധികം കിടക്കകൾ, ഐ.സി.യു., ഡയാലിസിസ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്ഥാപനം സജ്ജമാക്കുന്നത്. താൽക്കാലികമായി മെഡിക്കൽ കോളജ് പിഎംഎസ്എസ് വൈ ബ്ലോക്കിൽ പ്രവർത്തനം തുടങ്ങാനുള്ള ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്.
ഫെബ്രുവരി 5ന് കോട്ടയം പള്ളം ബോർമ കവലക്ക് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും ഏക മകൾക്ക് ഗുരുതര പരിക്കേറ്റത്. കോട്ടയത്തിൽ നിന്ന് തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി യാത്ര ചെയ്യുന്നതിനിടെ എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ ഇടിച്ചുകയറിയതാണ് അപകടകാരണം.
