സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ആളിപ്പടർന്ന ഭരണകൂടവിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തലുകളിലൂടെ തണുക്കുന്നതായി റിപ്പോർട്ടുകൾ. ശക്തമായ പോലീസ് നടപടികളും ഇന്റർനെറ്റ് വിച്ഛേദിച്ചതും മൂലം പ്രതിഷേധങ്ങളുടെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത് കുറഞ്ഞു. അതിനിടെ, പ്രവാസി രാജകുമാരൻ റെസ പഹ്ലവി ജനങ്ങളോട് വീണ്ടും തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തത് ഭരണകൂടത്തിന് പുതിയ തലവേദനയാകുന്നു.
മരണസംഖ്യയിൽ അവ്യക്തത: സുരക്ഷാ സേനയുടെ നടപടികളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വിവിധ മനുഷ്യാവകാശ സംഘടനകൾ വ്യത്യസ്ത രീതിയിലാണ് കണക്കാക്കുന്നത്. നോർവേ ആസ്ഥാനമായുള്ള ‘ഇറാൻ ഹ്യൂമൻ റൈറ്റ്സ്’ (IHR) 3,428 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാൽ യഥാർത്ഥ മരണസംഖ്യ 5,000-ത്തിന് മുകളിലായിരിക്കാമെന്നാണ് വിലയിരുത്തൽ. പ്രക്ഷോഭകരെ തൂക്കിക്കൊല്ലുന്ന നടപടിയിൽ നിന്ന് ഇറാൻ പിന്തിരിഞ്ഞത് തന്റെ ശക്തമായ മുന്നറിയിപ്പ് കാരണമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എണ്ണൂറിലധികം പേരുടെ വധശിക്ഷ ഇറാൻ റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.

ഇന്റർനെറ്റ് ഇരുട്ടിൽ: ഇറാനിലെ ഇന്റർനെറ്റ് നിരോധനം 180 മണിക്കൂർ പിന്നിട്ടു. ചില വിദേശ കോൾ സേവനങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയും ടെക്സ്റ്റ് മെസ്സേജ് സേവനങ്ങളും ഇപ്പോഴും പ്രവർത്തനരഹിതമാണ്. സർക്കാർ അംഗീകരിച്ച വെബ്സൈറ്റുകൾ മാത്രമാണ് രാജ്യത്തിനുള്ളിൽ ലഭ്യമാകുന്നത്.ഭരണകൂടത്തിന്റെ നിലപാട്പ്രക്ഷോഭകരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാക്കളെന്നും ട്രംപിന്റെ സൈനികരെന്നുമാണ് ഇറാൻ ഗാർഡിയൻ കൗൺസിൽ അംഗം ആയത്തുള്ള അഹമ്മദ് ഖതാമി വിശേഷിപ്പിച്ചത്. പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ശക്തികളാണെന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.
