കൊച്ചി: മലയാറ്റൂരിൽ 19-കാരിയായ ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് സമ്മതിച്ച് ആൺ സുഹൃത്ത് അലൻ. കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് അലൻ പോലീസിന് നൽകിയ മൊഴി. തുടർന്ന്, കാലടി പോലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി.
മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അലൻ കുറ്റസമ്മതം നടത്തി. എങ്കിലും, പ്രകോപനത്തിന്റെ യഥാർത്ഥ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബെംഗളൂരുവിലെ ഡിഗ്രി വിദ്യാർത്ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് കാണാതായത്. നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. റോഡരികിലെ ഒഴിഞ്ഞ പറമ്പിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.സുഹൃത്തായ അലനോടൊപ്പം ചിത്രപ്രിയ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ സ്ഥലത്ത് കൊണ്ടുവിട്ട ശേഷം താൻ മടങ്ങിയെന്നായിരുന്നു അലൻ പോലീസിനോട് പറഞ്ഞത്. എന്നാൽ മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിച്ചുവരുത്തി. തുടർച്ചയായ ചോദ്യം ചെയ്യലിലും പ്രതി കുറ്റം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ, സംശയം ബലപ്പെട്ടതിനെത്തുടർന്ന് പോലീസ് നടത്തിയ തീവ്രമായ ചോദ്യം ചെയ്യലിലാണ് അലൻ കുറ്റം സമ്മതിച്ചത്.
