
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച സമാധാന കരാറിന്റെ ആദ്യഘട്ടം സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. ഒപ്പം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കരുത്തുറ്റ നേതൃത്വത്തിന്റെ ഫലമാണിതെന്നും പറഞ്ഞു. ബന്ദിമോചനവും ഗാസയിലെ ജനങ്ങള്‍ക്ക് നല്കുന്ന മാനുഷിക സഹായം വര്‍ധിപ്പിക്കുന്നതും ശാശ്വതമായ സമാധാനത്തിന് വഴിയൊരുക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് സമാധാന ചർച്ച നടക്കുന്നത്. ചര്‍ച്ചയുടെ മൂന്നാം ദിവസമായ ഇന്നലെയായിരുന്നു വെടിനിര്‍ത്തലും ബന്ദി മോചനവും ഉള്‍പ്പെടുന്ന കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രയേലും ഹമാസും ഒപ്പുവെച്ചത്. ആദ്യ ഘട്ടം ഇരുവരും അംഗീകരിച്ചതായി ട്രംപ് അറിയിച്ചിരുന്നു.
മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഈജിപ്ത്, ഖത്തർ, തുര്‍ക്കി, ട്രംപ് എന്നിവര്‍ക്ക് നന്ദി പറയുന്നതായി ഹമാസ് അറിയിച്ചു. കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ട്രംപ് അടക്കമുള്ളവര്‍ ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ‘കരാര്‍ ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കും. അധിനിവേശ സേനയുടെ പൂര്‍ണമായ പിന്‍വാങ്ങല്‍ ഉറപ്പാക്കും. ജയില്‍ തടവുകാരെ കൈമാറും. മാനുഷിക സഹായങ്ങളുടെ പ്രവേശനം ഉറപ്പാക്കും.ഗാസയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത ധൈര്യവും വീര്യവും പ്രകടിപ്പിച്ചു. സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം എന്നിവ കൈവരിക്കുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങളെ കൈവിടില്ല’, ഹമാസ് വ്യക്തമാക്കി.
