
ഗസയുടെ ആകാശത്ത് അന്ന് സൂര്യൻ പോലും ചുവന്നുണരുന്നു. പൊട്ടിത്തെറിച്ച വീടുകളുടെ ഇടയിലൂടെ ഉയരുന്ന പൊടി, ബോംബുകളുടെ തീപ്പൊരി, മനുഷ്യരുടെ നിലവിളികൾ – …വാർത്തകളിൽ അക്കങ്ങൾ ഉയരുന്നു – 100, 1000, 10,000… ഓരോ പൊട്ടിത്തെറിക്കുന്ന ബോംബിലും ഒരു കുടുംബം അവസാനിക്കുന്നു, ഒരു കഥ പൊടിയാകുന്നു. കുട്ടികൾക്ക് ഇപ്പോൾ കളിപ്പാട്ടങ്ങളുടെ ശബ്ദമല്ല കേൾക്കുന്നത്; മറിച്ച് ഭീതിയുടെ ഗർജ്ജനമാണ് കാതോരം. വീടുകൾ ഇനി വീട് മാത്രമല്ല, ഓർമ്മകളുടെ ശവപ്പറമ്പുകളാണ്. അമ്മമാരുടെ സ്വപ്നങ്ങളിൽ മക്കൾക്ക് സ്കൂൾ ബാഗോ ഭാവിയോ നൽകുക എന്നല്ല. അവരെ ഇന്നലെ കണ്ട കണ്ണുകളുമായി നാളെയും കാണാൻ കഴിയുമോ എന്ന പേടിയാണ്.
2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തോടെയാണ് ആക്രമണത്തോടെയാണ് ഇസ്രായേൽ–ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ആക്രമണത്തിൽ 1,139 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് ലോകം കണ്ടത് പലസ്തീന് മേൽ ഇസ്രയേൽ പതിറ്റാണ്ടുകളായി നടത്തികൊണ്ടിരിക്കുന്ന ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നതാണ്. 70,000ത്തോളം പലസ്തീനികളെയാണ് ഇസ്രയേൽ കൂട്ടക്കൊല ചെയ്തത്. 169,580 പേർക്ക് പരിക്കേറ്റു. 251 പേരാണ് യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ടത്. അതിൽ 57 ബന്ദികൾ കൊല്ലപ്പെടുകയും ചെയ്തു. ആ ഗാസ വംശഹത്യക്ക് രണ്ടാണ്ട് ഇന്ന് തികയുമ്പോഴും അവിടെ ആരും യുദ്ധത്തിന്റെ കാരണം ചോദിക്കുന്നില്ല. ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം ഒരേപോലെ:
“നാളെ സൂര്യോദയം കാണാനാവുമോ?”
“എന്റെ കുഞ്ഞ് വീണ്ടും ചിരിയോടെ നടക്കുമോ?”
“വീട്ടിലേക്ക് തിരിച്ചെത്താൻ കഴിയുമോ?” ….
ഇസ്രയേല്‍ നടത്തുന്ന ഗാസ കൂട്ടക്കുരുതി 731 ദിനങ്ങൾ പിന്നിടുന്ന വേളയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങളും ഗസയുടെ നിലവിളികളും ലോകം ഇപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുകയാണ്. അതിനിടെ, ഖത്തറിലും ഈജിപ്തിലുമായി പലവട്ടം സമാധാനചര്‍ച്ചകള്‍. ഇസ്രയേല്‍ കരയുദ്ധത്തിലേക്ക് കടന്നതോടെ കഴിഞ്ഞ ഒരുമാസമായി ഗാസയില്‍ ചോരപ്പുഴയൊഴുകുന്നു. കൂടാതെ തങ്ങളുടെ മാധ്യമ ധർമ്മത്തിന് മുന്നിൽ രക്ത സാക്ഷികളാകേണ്ടി വന്ന മധ്യമ പ്രവർത്തകരെയും ഈ വേളയിൽ നാം ഓർക്കണം.
എങ്കിലും യുദ്ധം അവസാനിപ്പിക്കാനായി മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ 20 ഇന സമാധാന പദ്ധതി മുന്നോട്ട് വെച്ചിരുന്നു. ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റത്തിലൂടെ യുദ്ധം അവസാനിപ്പിക്കുക. ഇസ്രായേൽ കരാർ അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ഗാസയുടെ പുനർവികസനം നടത്തുക. സമാധാനപരമായ ഭാവിയ്ക്ക് ഹമാസ് അംഗങ്ങൾക്ക് പൊതുമാപ്പ് നൽകും, അവർക്ക് ഗാസ വിട്ടുപോകാൻ സൗകര്യമൊരുക്കും. സഹായവിതരണവും സുരക്ഷയും അന്താരാഷ്ട്ര സുരക്ഷാ സേനയുടെനിയന്ത്രണത്തിലായിരിക്കും. ഇവയാണ് ട്രംപ് മുന്നോട്ടുവച്ച കരാറിന്റെ സംക്ഷിപ്തം. അതേസമയം പരിസ്ഥിതി പ്രവർത്തകയും ആക്റ്റിവിസ്റ്റുമായ ഗ്രെറ്റ തുൻബർഗ് നേതൃത്വം നല്കിയ ഫ്ലോട്ടില്ല മൂവ്മെൻ്റ് ഇസ്രയേല്‍ തടസപ്പെടുത്തിയതോടെ ആ പ്രതീക്ഷകള്‍ താല്‍ക്കാലികമായെങ്കിലും അസ്തമിച്ചു. ഭക്ഷണവും മരുന്നും നിഷേധിച്ച് ഇസ്രയേല്‍ ക്രൂരതകളുടെ ഇരകളായി സമാധാനത്തിനായി അവര്‍ ഇപ്പോഴും അവിടെ കാത്തിരിക്കുകയാണ്. ഒരുദിവസം ഗാസയിലെ ആകാശം വീണ്ടും നീലയാകുമെന്ന പ്രതീക്ഷയോടെ ….
