ശശി തരൂർ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമയമാകുമ്പോൾ തരൂർ ചെയ്യേണ്ടത് ചെയ്യും. ശശി തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട്. അദ്ദേഹം പറയേണ്ടത് പറയും. സമയം ആകുമ്പോൾ ചെയ്യേണ്ടത് ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത മുഖ്യമന്ത്രിയാകാനുള്ള സർവേയെ പറ്റി അറിയില്ലെന്നും അത് കണ്ടില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

മോദിസര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ശക്തമായ ദേശീയതയാണ് ബിജെപി സര്‍ക്കാരിന് കീഴില്‍. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു. അതിന്റെ നേട്ടങ്ങള്‍ കാണാനുമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട്പോയി എന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇടത് നയസമീപനങ്ങളില്‍ നിന്ന് ഇന്ത്യ മാറി. ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണത്തിലേക്കുമുള്ള മാറ്റം ഗുണകരമെന്നും തരൂര്‍ പറഞ്ഞു.
അതേസമയം ജെ എസ് കെ സിനിമ വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിച്ചില്ല. ഇപ്പോഴത്തെ തന്റെ ഒരു സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. തനിക്ക് ആരോഗ്യ പ്രശ്നം ഉള്ളതുകൊണ്ടാണത് നിർത്തിവച്ചത്. അണിയറ പ്രവർത്തകർ തനിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ വനംവകുപ്പ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരനായ വാടാനപ്പള്ളി സ്വദേശിയും ഐഎന്‍ടിയുസി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.എ. മുഹമ്മദ് ഹാഷിമിന്റെ മൊഴി രേഖപ്പെടുത്തും. പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുന്നിൽ ഹാജരാകാൻ ഹാഷിമിന് വനംവകുപ്പ് നോട്ടീസയച്ചു. തെളിവുകൾ കൈവശമുണ്ടെങ്കിൽ അവ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.
Tag: What needs to be said will be done when the time is right, Shashi Tharoor has his mind : Suresh Gopi
